കൊല്ലം: ആൺസുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയത് കബളിപ്പിച്ചത് ആര്യയും ഗ്രീഷ്മയുമാണെന്ന് അറിഞ്ഞില്ലെന്നും ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടായിരുന്നെന്നും കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മ പൊലീസിനോട് പറഞ്ഞു.
ചാറ്റ് ചെയ്തതനുസരിച്ച് അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയെങ്കിലും കാണാനായില്ലെന്നും ഈ സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്നും രേഷ്മ മൊഴി നൽകി.
ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്മ അറസ്റ്റിലായി. അനന്തു എന്ന പേരിൽ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫെയ്സ്ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും പിന്നീട് ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.