ന്യുഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം ആറാം മാസത്തിലേക്ക് കടന്നു. ഇതുവരെയും ഒരു തീരുമാനവും ആവാത്തതിനെ തുടർന്ന് കർഷകർ ഇന്ന് കരിദിനം ആചരിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കത്തിച്ച് കർഷകർ പ്രതിഷേധിക്കും.
അതേസമയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ൽ അധികാരമേറ്റത്തിന് ശേഷമുള്ള 7 മത്തെ വാർഷികം കൂടിയാണ്. ഇന്നത്തെ പ്രതിഷേധത്തിന് വിവിധ സംഘടനകളാണ് കർഷകർക്കായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത സുരക്ഷയാണ് സിംഘു അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ വളരെ സമാധാനപരമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഞങ്ങൾ കരിദിനം ആചാരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.