രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,050 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,303 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,943 ആയി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരണ നിരക്കിലും വർധനയുണ്ടായിരുന്നു-3.32%. കോവിഡ് സ്ഥിരീകരണ നിരക്ക് 5% കവിഞ്ഞാൽ സ്ഥിതി ആശങ്കാജനകമാകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നതിനിടെ, സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നു വെർച്വൽ യോഗം നടത്തും. സംസ്ഥാനങ്ങളിലെ തയാറെടുപ്പുകൾ വിലയിരുത്താനാണിത്. കോവിഡ്പ്രതിരോധവുമായി ബന്ധപ്പെട്ട കർമസമിതിയുടെ പതിവുയോഗം വ്യാഴാഴ്ച നടന്നു. കോവിഡ് വകഭേദങ്ങൾക്കു സംഭവിക്കുന്ന ജനിതക മാറ്റം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം.
നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഒമികോൺ വകഭേദം തന്നെയാണ് ഇപ്പോഴും വ്യാപിക്കുന്നത്. ആശുപത്രി ചികിത്സ തേടേണ്ടി വരുന്നവരുടെ എണ്ണത്തിൽ വർധനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിലാണ്, 1404 കേസുകൾ. ഹിമാചൽ പ്രദേശാണു രണ്ടാമത്: 212 കേസുകൾ. കേരളത്തിൽ 8229 ആക്ടീവ് കേസുകൾ ഉണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f