കൊച്ചി∙ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു പെൺകുട്ടികളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ, ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
കലൂർ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനടുത്തു സിനിമയിൽ അവസരം വാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി. കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി മുഖത്തു മുളക് സ്പ്രേ അടിക്കുമെന്നു ഭീഷണിപ്പെടുത്തി പെൺകുട്ടി അണിഞ്ഞിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും ഇവർ തട്ടിയെടുത്തു. അതിനുശേഷം പെൺകുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. വൈറ്റില ഹബ്ബിൽ വെച്ചും സമാന രീതിയിൽ ഇവർ കവർച്ച നടത്തിയിട്ടുണ്ട്.