gnn24x7

കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിച്ചേക്കും

0
180
gnn24x7

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിച്ചേക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മരുന്ന് പരീക്ഷണത്തിനായി അനുമതി തേടി.

വാക്‌സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്ന ആസ്ട്രസെനെക്ക കമ്പനിയുമായി ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സഹകരിച്ചിട്ടുണ്ട്.

2020 അവസാനത്തോടെ അസ്ട്രസെനെക ഓക്സ്ഫോര്‍ഡ് വാക്സിന്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞിരുന്നു.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആസ്ട്രാസെനെക ഓക്സ്ഫോര്‍ഡ് വാക്സിനിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 2020 ഓഗസ്റ്റില്‍ ഞങ്ങള്‍ ഇന്ത്യയില്‍ മനുഷ്യ പരീക്ഷണങ്ങളും ആരംഭിക്കും. നിലവിലെ സാഹചര്യത്തെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളെയും അടിസ്ഥാനമാക്കി, ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനവല്ല പറഞ്ഞിരുന്നു.

നേരത്തെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണത്തില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ ഘട്ടം വിജയമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലെ മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കുന്നതാണ് ഇപ്പോള്‍ വിജയമായിരിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നാം ഘട്ട പരീക്ഷണങ്ങളിലെ ആദ്യ ഘട്ടമായി 1077 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. പരീക്ഷണത്തില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും രോഗികളിലെ ആന്റി ബോഡികളുടെ എണ്ണം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനെകെയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തില്‍ AZD1222 എന്നാണ് വാക്സിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിന്‍ ഭാഗമായ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക പിഎല്‍സിയാണ് യൂണിവേഴ്സിറ്റിക്ക് പരീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കുന്നില്ലെന്നും ജേണലില്‍ പറയുന്നു.

തങ്ങളുടെ പരീക്ഷണാത്മക കൊവിഡ് വാക്സിന്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരില്‍ ഇരട്ട രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചതായി ഗവേഷകര്‍ പറയുന്നു. ”മിക്കവാറും എല്ലാവരിലും രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അഡ്രിയാന്‍ ഹില്‍ പറഞ്ഞത്.

രോഗവും പകരുന്നതും രോഗത്തിന്റെ ശക്തി കുറയ്ക്കുന്നതിനുമാണ് ഓക്സ്ഫോര്‍ഡിന്റെ വാക്സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹില്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here