കോഴിക്കോട്: മലയാള സാഹിത്യത്തില്‍ കോഴിക്കോടന്‍ മണ്ണിലെ അതുല്ല്യപ്രതിഭയായിരുന്ന സാഹിത്യകാരന്‍ യു.എ.ഖാദര്‍ അന്തരിച്ചു. ദീര്‍ഘകാലമായി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. മലയാള സാഹിത്യത്തില്‍ തന്റെതായ സ്ഥാനം നിലനിരത്തിയ യു.എ.ഖാദര്‍ ഒരു വലിയ കാലഘട്ടം മുഴുവന്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഒപ്പം തന്റെ തൂലികകൊണ്ട് മുന്നേറിയ അതുല്ല്യനായ തൃക്കോട്ടൂരിന്റെ എഴുത്തുകാരനായിരുന്നു.
ബര്‍മയില്‍ ജനിച്ച യു.എ.ഖാദര്‍ തന്റെ ഏഴാമത്തെ വയസ്സിലാണ് മലയാളനാട്ടിലേക്ക് ജീവിതം ആരംഭിക്കുവാനായി എത്തിച്ചേരുന്നത്. ഖാദറിന്റെ അമ്മ ബര്‍മ്മ കാരിയായിരുന്നു. എന്നാല്‍ അമ്മയോടൊപ്പം അധിക നാള്‍ ജീവിക്കാന്‍ ഖാദറിനായില്ല. ഖാദറിന്റെ അമ്മയായ മാമൈദിയ ഖാദര്‍ ജനിച്ച് മൂന്നാം ദിവസം ലോകത്തോട് യാത്ര പറഞ്ഞു. തുടര്‍ന്ന് പിതാവായ മൊയ്തീന്‍കുട്ടി ഹാജിയുടെ കൂടെയാണ് ജീവിതം പച്ചപിടിക്കുന്നത്. അമ്മയുടെ സാന്ത്വനവും തണലും ലഭിക്കാത്ത ഖാദറിന് മലയാളം അമ്മയായി. അമ്മയെപ്പോലെ സാന്ത്വനവുമായി.
1952 ലാണ് യു.എ.ഖാദര്‍ തന്റെ ആദ്യ കഥ എഴുതുന്നത്. ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന ആ കഥ വലിയ ഓളങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും മലയാള സാഹിത്യ ലോകത്തേക്ക് ഒരു അതുല്ല്യ പ്രതിഭയെ വാര്‍ത്തെടുക്കുന്നതിനുള്ള ആദ്യ പടിയായി മാറി. കേരള സമാജത്തിന്റെ ചവിട്ടുപടികള്‍ യു.എ. ഖാദര്‍ എന്ന എഴുത്തുകാരന്റെ അതുല്ല്യമായ പുതിയ ലോകത്തെയാണ് സൃഷ്ടിച്ചത്.
കേരളത്തിന്റെ അഭിമാനമായ നോവലിസ്റ്റും ചെറുകഥാകൃത്തും, ചിത്രകാരനുമായ യു.എ.ഖാദര്‍ കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അദ്ദേഹം മലയാള അക്ഷരങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു.