ദില്ലി: കർബല റിഫൈനറിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇടപെട്ട് ഇറാഖിലെ ഇന്ത്യൻ എംബസി. കമ്പനി അനധികൃതമായി കസ്റ്റഡിയിലെടുത്ത ഇന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചു. വിസ വിഷയം ചർച്ച ചെയ്യാൻ എംബസി അധികൃതരും കമ്പനിയും തമ്മിൽ നാളെ ചർച്ച നടത്തും.
ഇന്ത്യക്കാരായ ജീവനക്കാരെ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതായി പരാതി ഉയർന്നിരുന്നു. വിസ പ്രശ്നത്തിൽ തൊഴിലാളികൾ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഫോൺ അടക്കം കൈവശപ്പെടുത്തി തൊഴിലാളികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ ബന്ധപ്പെടാനാകുന്നില്ലെന്നും മറ്റു തൊഴിലാളികൾ പറഞ്ഞിരുന്നു. മലയാളികൾ അടക്കം അയ്യായിരത്തോളം ഇന്ത്യക്കാരാണ് ദുരിതത്തിലായിരുന്നത്.
2014 ൽ തുടങ്ങിയ കർബല റിഫൈനറി പദ്ധതിയുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയാകാനിരിക്കെയാണ് തൊഴിലാളികൾ പ്രതിസന്ധിയിലായത്. ഇറാഖ് സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല ഹ്യൂണ്ടയ് ഉൾപ്പെടെ മൂന്ന് കൊറിയൻ കമ്പനികൾക്കാണ്. തൊഴിൽ വിസയിൽ കമ്പനി ഇവിടെ എത്തിച്ചവരുടെ കാലാവധി രണ്ട് വർഷം മുൻപ് തീർന്നു. എന്നാൽ ഇത് കമ്പനി പുതുക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതോടെ നാട്ടിലേക്ക് മടങ്ങിയവരുടെ പാസ്പോർട്ടിൽ ഇറാഖ് സർക്കാർ നാടുകടത്തൽ സ്റ്റാംപാണ് പതിച്ചത് .
ഇങ്ങനെ സ്റ്റാംപ് പതിക്കുന്നതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകളും അടയുകയാണ്. വിഷയം കമ്പനിയുടെ മുന്നിൽ അവതരിപ്പിച്ചെങ്കിലും വിസ പുതുക്കാൻ നടപടിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടെൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രാലയത്തിനും തൊഴിലാളികൾ പരാതി അയച്ചിരുന്നു. പരാതി പരിശോധിക്കുകയാണെന്നും ഇടപെടലുണ്ടാകുമെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വിസ പുതുക്കുന്നതിനുള്ള നടപടികൾ വൈകിയതെന്നാണ് കമ്പനിയുടെ വിശദീകരണം.