കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യത്തിനിടെ ഭരണകക്ഷിയുടെ നിർണ്ണായക നേതൃയോഗം ഇന്ന്.
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മറ്റി ചേരുന്നത്. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജി ആവശ്യപെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി കെ ധഹൽ, മാധവ് കുമാർ നേപ്പാൾ എന്നിവർ രംഗത്ത് വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജി വെയ്ക്കണമെന്ന നിലപാടിൽ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ സ്റ്റാൻഡിംഗ് കമ്മറ്റിയംഗങ്ങൾ ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി പിളർത്തി അധികാരത്തിൽ തുടരാനുള്ള നീക്കവും ഒലി നടത്തുന്നുണ്ട്.
തിരക്കിട്ട ചർച്ചകളാണ് കാഠ്മണ്ഡുവിൽ നടക്കുന്നത്. ശനിയാഴ്ച ധഹലും ഒലിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. പാർട്ടി പിളർത്താൻ ഒലി നടത്തുന്ന നീക്കങ്ങൾക്ക് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പാണ് ഉയർന്നിട്ടുള്ളത്.
തിങ്കളാഴ്ച ചേരുന്ന പാർട്ടി സ്റ്റാൻഡിംഗ് കമ്മറ്റി നിർണ്ണായകമാണ്. ഒലി യുടെ രാജി എന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയരുകയും ആ ആവശ്യം ഓലി തള്ളിക്കളയുകയും ചെയ്താൽ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്നതിനും സാധ്യതയുണ്ട്.