കൊച്ചി: യുവനടിയെബലാത്സംഗംചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫ്ളാറ്റിൽവെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയിൽ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ പോലീസ് അടുത്തദിവസം സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ സുപ്രീംകോടതിക്ക് മുന്നിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു.
പീഡനം നടന്ന ദിവസം ഫ്ളാറ്റുകളിൽ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ എന്നിവ അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്. മൂന്നാം തിയതി വരെ പോലീസിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതിനുള്ളിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പോലീസ് ശ്രമം.
വിജയ് ബാബു കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചതായി നേരത്തെ കൊച്ചി ഡിസിപി സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് കൂടുതൽ തെളിവുകൾ കോടതിയിൽ എത്തിക്കാനുള്ള നീക്കം പോലീസ് ഊർജിതമാക്കിയത്.