കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളെജിനെതിരെ മരിച്ച അഞ്ജുവിന്റെ കുടുംബം. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്ന് കുടുംബം ആരോപിച്ചു. കോളെജ് അധികൃതരുടെ മാനസിക പീഡനം കാരണമാണ് അഞ്ജു മരിച്ചതെന്നും അഞ്ജുവിന്റെ അച്ഛന്‍ ഷാജി ആരോപിച്ചു.
കുട്ടിയെ പ്രിന്‍സിപാള്‍ ഭീഷണപ്പെടുത്തിയെന്നും ഷാജി പറഞ്ഞു.
കോളെജിലേക്ക് ഒരു കുട്ടിക്ക് കയറണമെങ്കില്‍ തന്നെ പരീക്ഷാ ഹാള്‍ടിക്കറ്റ് കാണിക്കേണ്ടതുണ്ട്. പരീക്ഷ തുടങ്ങി ഇന്‍വിജിലേറ്റര്‍ വരുന്നതുവരെ ഹാള്‍ടിക്കറ്റില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും പരീക്ഷ തുടങ്ങി അരമണിക്കൂര്‍ കഴിയുമ്പോഴെങ്ങനെയാണ് ഹാള്‍ടിക്കറ്റില്‍ കോപ്പിയടിക്കാനുള്ള രേഖ വരുന്നതെന്ന് കുടുംബം ചോദിക്കുന്നു.
‘കോളെജിലേക്ക് ഒരു കുട്ടിക്ക് കയറണമെങ്കില്‍ തന്നെ കുട്ടിക്ക് കയറണമെങ്കില്‍ പരീക്ഷാ ഹാള്‍ടിക്കറ്റ് കാണിക്കേണ്ടതുണ്ട്. പരീക്ഷ തുടങ്ങി ഇന്‍വിജിലേറ്റര്‍ വരുന്നതുവരെ ഹാള്‍ടിക്കറ്റില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പരീക്ഷ തുടങ്ങി അരമണിക്കൂര്‍ കഴിയുമ്പോഴെങ്ങനെയാണ് കുട്ടിയുടെ ഹാള്‍ടിക്കറ്റില്‍ വിശാലമായി കോപ്പിയടിക്കാനുള്ളവ എഴുതി ചേര്‍ക്കാന്‍ കഴിയുക,’ കുടുംബം ചോദിക്കുന്നു.
മാനസിക പീഡനത്തിനിരയായാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു. മനുഷ്യത്വ വിരുദ്ധമായി പ്രവര്‍ത്തിച്ച അധ്യാപകനെയും കോളെജ് പ്രിന്‍സിപലിനെതിരെയും നിയമ നടപടി അനിവാര്യമാണെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മീനച്ചിലാറ്റില്‍ നിന്നാണ് രണ്ടു ദിവസം മുമ്പ് കാണാതായ അഞ്ചുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.
സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്.
പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കോളെജ് അധികൃതര്‍ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കില്‍ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കള്‍ ചോദിച്ചിരുന്നു.