തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് 19 കോവിഡ് മരങ്ങളും സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ കൂടിയുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് രോഗവിമുക്തരായത്. 40,382 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തിരുവന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഇന്നലെ വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആണ്. ഇതില്‍ 7047 പേര്‍ തിരുവന്തപുരം ജില്ലയിലാണ്. 18 ശതമാനം കേസുകള്‍ തിരുവനന്തപുരം ജില്ലയിലാണ്.
തിരുവനന്തപുരത്ത് 651 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേരുടെ ഉറവിടം അറിയില്ല. തലസ്ഥാന ജില്ലയിൽ ആൾക്കൂട്ടം ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളെ വിലയിരുത്തണം. ഈ പ്രശ്നം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരക്കാർ ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു.
ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175-ഉം സംഭവിച്ചത് തിരുവന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങള്‍ നടന്നത് തിരുവനന്തപുരത്താണ്. ഇന്ന് തിരുവനന്തപുരത്ത് 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 130 പേരുടെ രോഗ ഉറവിടം എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.