ദേവികുളം: കോറോണ മഹാമാരി ചൈനയിലെ വന്മതിൽ തകർത്ത് ഇന്ത്യയിലും പടർന്നു പന്തലിക്കുന്ന അവസരത്തിൽ രോഗബാധ കൂടുതൽ പേർക്ക് പകരാതിരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ആളുകളെല്ലാം വീടുകളിൽ തന്നെയാണ്. ഇതിനിടയിൽ ലോക്ക് ഡൗൺ ലംഘിച്ചു കൊണ്ട് മൂന്നാറിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് പൂജ നടത്തിയതായി ഡ്രോൺ പരിശോധനയിൽ മനസ്സിലാക്കിയ പൊലീസ് പൂജാരിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വനത്തിലൂടെ അതിർത്തി കടന്ന് തമിഴ്നാട്ടിൽ ആരെങ്കിലും എത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് അധികൃതർ ഡ്രോൺ പറത്തി നോക്കിയത്.
അപ്പോഴായിരുന്നു നിരവധി ആളുകൾ പങ്കെടുത്ത പൂജ മൂന്നാർ ഗുണ്ടള എസ്റ്റേറ്റിൽ നടന്നത് ഡ്രോൺ ക്യാമറ പകർത്തിയത്. ഇത് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തുകയും ആളുകളെ പിരിച്ചുവിട്ട ശേഷം പൂജാരിക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഇതിനെതുടർന്ന് ഈ മേഖലയിൽ 14 വരെ നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലെത്തിയ നാലു പേരെ പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പ്രധാന പാതകളിൽ പരിശോധന കർശനമാക്കിയത്തിനെ തുടർന്ന് കാട്ടുവഴികളിലൂടെ ആളുകൾ പോകുന്നത് കൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് ഡ്രോൺ പരിശോധന തുടങ്ങിയത്.