കാസർഗോഡ്: ജില്ലയിൽ രണ്ടിടത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. ചൗക്കി പെരിയടുക്കത്തെ ജാഫർ-വാഹിദ ദമ്പതികളുടെ മകൾ നഫീസത്ത് മിസ്രിയയെയും, ബങ്കളം കൂട്ടപ്പുന മനോജ്-സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നഫീസത്ത് മിസ്രിയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണം റിപ്പോർട്ട് ചെയ്യാൻ കാസർകോഡ് ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടർമാർ മൃതദേഹ പരിശോധന നിർദേശിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനിടെ കുട്ടിയുടെ സ്രവ പരിശോധന നടത്തിയെന്നും കോവിഡ് ഫലം നെഗറ്റീവ് ആണെന്നുമാണ് ബന്ധുക്കൾ അറിയിച്ചത്. യഥാർഥ മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബങ്കളത്തെ മൂന്ന് മാസക്കാരനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാത്രി രണ്ടരയോടെ ഉറക്കിക്കിടത്തിയ കുഞ്ഞിനെ രാവിലെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.