ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിനവും ആറായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്ത് . ഇതുവരെ 1,35,701 രോഗികളുള്ള ഇറാനെ മറികടന്ന് ഇന്ത്യയിൽ രോഗികൾ 1.40 ലക്ഷം കടന്നു. അമേരിക്ക, ബ്രസീൽ, റഷ്യ, ബ്രിട്ടൻ, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി എന്നിവയാണ് കോവിഡ് മഹാദുരിതത്തിലാക്കിയ മറ്റ് രാജ്യങ്ങൾ.
അതേസമയം, പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്‌ഒ) സ്ഥിതിവിവര കണക്ക്. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഈമാസം 22ന് 6088, 23ന് 6654, 24ന് -6767, 25ന് 6997 എന്നിങ്ങനെയാണ് ഇന്ത്യയിൽ നാലുദിവസമായി റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ നാലുദിവസത്തിനിടെ അമേരിക്കയിലെ പുതിയ രോഗികളുടെ എണ്ണം:- 22ന് 23,310, 23ന് 22,787 24ന് 20,475 25ന് 24,151. ബ്രസീൽ: 22ന്, 19,951, 23ന് 18,508, 24ന് 20,803, 25ന് 16,508. റഷ്യ: 21ന് 8849, 22ന് 8894, 23ന് 9434, 24ന് 8509. പെറു, ഇറാൻ, ജർമനി, തുർക്കി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്.
അഞ്ചാം ദിവസവും ആറായിരത്തിലേറെ രോഗികൾ
തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് ആറായിരത്തിലേറെ കോവിഡ് രോഗികൾ. 32,000ൽ ഏറെ കോവിഡ് രോഗബാധിതരാണ് അഞ്ചുദിവസങ്ങളിൽ റിപ്പോർട്ടുചെയ്‌തത്. 24 മണിക്കൂറിൽ 6977 പുതിയ രോഗികളും 154 മരണവും. ആകെ രോഗികൾ 1.42 ലക്ഷം പിന്നിട്ടു. മരണം നാലായിരത്തിലേറെയായി. മഹാരാഷ്ട്രയിൽ ആകെ രോഗബാധിതർ 52667 ആയി. തിങ്കളാഴ്‌ച 2436 പേർക്ക് രോഗം സ്ഥിരീകരിച്ചു. 60 പേർ കൂടി മരിച്ചു.
മുംബൈയിൽ 1430 പുതിയ രോഗികൾ. 38 മരണം. രോഗമുക്തി നിരക്ക് 41.57 ശതമാനം. ബുദ്ധിപരമായ പരിശോധനാതന്ത്രമാണ് നടപ്പാക്കുന്നതെന്നും വൈറസ് വ്യാപനത്തെ ചെറുക്കാൻ ഇത് സഹായകമായിട്ടുണ്ടെന്നും ഐസിഎംആർ അവകാശപ്പെട്ടു. രണ്ടു ലക്ഷത്തിലേറെ സാമ്പിളുകൾ നിലവിൽ ഒരു ദിവസം പരിശോധിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനായി 21 സംസ്ഥാനങ്ങളിലെ 60 ജില്ലയിൽനിന്നായി 24,000 സാമ്പിൾ ശേഖരിച്ചു. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ പരിശോധനാ ഫലം ലഭിക്കും. വ്യാപനത്തിന്റെ തോത് മനസ്സിലാക്കാൻ ഇത് സഹായകമാകുമെന്നും ഐസിഎംആർ.
ഏറ്റവും അപകടം വിതയ്ക്കുക ജൂണിലെന്നു ആരോഗ്യവിദഗ്ദര്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുമ്പോള്‍ ഏപ്രില്‍, മേയ് മാസങ്ങളേക്കാള്‍ മോശമായ അവസ്ഥയായിരിക്കും ജൂണിലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു വിലയിരുത്തല്‍. രണ്ടു മാസമായി തുടരുന്ന കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയും പ്രവാസികളുടെയും അതിഥിതൊഴിലാളികളുടെയും മടക്കം ഊര്‍ജിതമായതോടെയുമാണു രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്.
പരിശോധനയുടെ എണ്ണം വര്‍ധിച്ചതും വ്യവസായിക പ്രവര്‍ത്തനങ്ങള്‍ കൂടിയതും രോഗികളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് ബിഹാറിലെ കെയര്‍ ഇന്ത്യ ടീം ലീഡും പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധനുമായ തന്മയി മഹാപത്ര പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം പുലര്‍ത്തുന്നതിനു പുറമേ റാൻഡം ടെസ്റ്റിങ് വര്‍ധിപ്പിച്ച് ലക്ഷണങ്ങളില്ലാത്ത രോഗവ്യാപനം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളു. ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ജൂണിലായിരിക്കും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുക. ജൂലൈയില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയായിരിക്കുമെന്നും മഹാപത്ര പറഞ്ഞു.
ഇന്ത്യയില്‍ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതിനു പിന്നാലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന അവസ്ഥയുണ്ടായിരുന്നു. ഇറാനില്‍ മാര്‍ച്ചിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍. ഏപ്രിലില്‍ ഏറെപ്പേര്‍ക്കു രോഗം ഭേദമായതോടെ എണ്ണം കുറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി വിവിധ മേഖലകള്‍ തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. തൊട്ടടുത്ത മാസമാണ് ഇതു കൃത്യമായി പ്രതിഫലിച്ചത്. ഏപ്രിലില്‍ പ്രതിദിനം ആയിരത്തിലേറെ കേസുകള്‍ എന്നത് മേയ് ആയതോടെ ഇരട്ടിയായി. ഇപ്പോള്‍ രണ്ടാം കോവിഡ് തരംഗമാണ് ഇറാനില്‍. ചില യൂറോപ്യന്‍ രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനു പിന്നാലെ സമാനമായ സാഹചര്യമാണ് ഉണ്ടായത്. ചൈനയിലും ദക്ഷിണ കൊറിയയിലും ഇളവുകള്‍ക്കു പിന്നാലെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.