കൽപറ്റ: സി.പി.എമ്മിലേതു പോലെ ക്രിമിനലുകൾ മറ്റൊരു പാർട്ടിയിലുമില്ലെന്നും അവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്താൽ കൊടി പിടിച്ച് നടക്കാൻ പോലും ആളുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോദി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത് പോലുള്ള ഫാസിസ്റ്റ് രീതികളാണ് പിണറായിയും സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
അന്വേഷണ സംഘത്തെപ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കയ്യും കാലും കെട്ടിയാണ് മനോജ് എബ്രഹാമിനെ അന്വേഷിക്കാൻ വിട്ടത്. മുഖ്യമന്ത്രി എന്നു മുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായത്? മുഖ്യന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഞങ്ങളെ പോലെയാണ് കോൺഗ്രസുകാരുമെന്ന് വരുത്തി തീർക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്നും തുരത്തണമെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്താണ് സി.പി.എം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്.ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നവർക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പുറത്ത് വിടട്ടേ. സി.പി.എം. ജില്ലാ സെക്രട്ടറി പറയുന്നത് കേട്ടാണോ പോലീസ് പ്രവർത്തിക്കുന്നതെന്നും സതീശൻ ചോദിച്ചു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. നിരപരാധികളെ കേസിൽ കുടുക്കാൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്നും സതീശൻ അറിയിച്ചു.