തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് എം.എം.മണി എംഎൽഎ രംഗത്ത്. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിതെന്നും അവ എന്തിനു റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും എം.എം.മണി പ്രതികരിച്ചു. ഈ നടപടിയെ ജനങ്ങള്‍ക്കു നിയമപരമായി നേരിടാമെന്നും സര്‍ക്കാരിനെയും സമീപിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര്‍ എവിടെയായിരുന്നുവെന്നും ചോദ്യമുന്നയിച്ചു.
മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല. പട്ടയം നല്‍കുമ്പോള്‍ അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ്. ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളത്. രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഒാഫിസിനെ ആരും തൊടില്ല. പട്ടയം ലഭിക്കുന്നതിനും മുന്‍പേ അവിടെ പാര്‍ട്ടി ഓഫിസുണ്ടെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.