തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇവിടെ നിന്ന് ഇയാൾ റിമാന്റ് തടവിൽ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പൾസർ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്. ആശുപത്രിയിൽ വെച്ചോ കോടതിയിൽ ഹാജരാക്കിയോ കൂടിക്കാഴ്ച വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.