കാബൂൾ: മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണ്‍ രണ്ടാം ഘട്ടത്തിലെ മത്സരങ്ങൾക്ക് അഫ്‍ഗാനിസ്ഥാനിൽ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 14–ാം സീസണിലെ മത്സരങ്ങൾക്ക് യുഎഇയിൽ തുടക്കമായതിനു പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ അഫ്ഗാനിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ലെന്ന് താലിബാൻ വ്യക്തമാക്കിയത്.
ഐപിഎലിനിടെ വനിതകളുടെ നൃത്തം ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മാത്രമല്ല, വനിതകൾ തലമുടി മറയ്ക്കാത്തതും പ്രശ്നമാണെന്ന് താലിബാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ മിഡിയ ചെയർമാനും മാധ്യമപ്രവർത്തകനുമായ എം. ഇബ്രാഹിം മൊമാൻദാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ഈ പതിവ് അവസാനിപ്പിച്ചാണ് ഇത്തവണ താലിബാന്റെ വിലക്ക്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് ഐപിഎലിൽ മത വിരുദ്ധമായ ഘടകങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ട് സംപ്രേഷണ വിലക്ക്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരുപിടി താരങ്ങൾ ഇത്തവണയും ഐപിഎലിൽ വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്. സൺറൈസേഴ്സ് താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, പഞ്ചാബ് കിങ്സിന്റെ മുജീബുർ റഹ്മാൻ തുടങ്ങിയവർ ഇത്തവണ ഐപിഎലിലെ അഫ്ഗാൻ സാന്നിധ്യങ്ങളാണ്.