ന്യൂഡൽഹി: യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രധാന ഉറപ്പു നൽകേണ്ടത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഇഗോർ പോലിഖ വ്യക്തമാക്കി. അഭയാർഥികളെ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനിടയിൽ വംശീയ വിദ്വേഷം നേരിടേണ്ടി വരുന്നെന്ന പരാതിയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അംബാസഡർ അഭ്യർഥിച്ചു. യുദ്ധത്തെ തുടർന്ന് 4 ലക്ഷം അഭയാർഥികൾ സമീപ രാജ്യങ്ങളിലേക്കു പലായനം ചെയ്തു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അഭയാർഥികളുടെ എണ്ണം 70 ലക്ഷം ആകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയടക്കമുള്ള സഹോദരരാഷ്ട്രങ്ങൾ പുടിനുമേൽ സമ്മർദം ചെലുത്തി യുദ്ധം അവസാനിപ്പിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ യുക്രെയ്നിനു മാനുഷിക സഹായം നൽകുമെന്നു വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാർക്കു മുൻഗണന നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് അഭ്യർഥനകൾ ലഭിക്കുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടാണ്. അത്രയേറെ ജനങ്ങളാണ് അതിർത്തികളിലുള്ളത്. തന്റെ ഡിഫൻസ് അറ്റാഷെയുടെ ഭാര്യയും കുട്ടികളും അടക്കമുള്ളവർ പോലും 2 ദിവസമായി ക്യൂവിൽ കാത്തുനിൽക്കുകയാണെന്ന് ഇഗോർ പോലിഖ വ്യക്തമാക്കി.