റിയാദ്: തലസ്ഥാന നഗരമായ റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി. നേരത്തെ ഭാഗിക കർഫ്യു പ്രഖ്യാപിച്ച നഗരങ്ങളിലടക്കം കര്‍ഫ്യു 24 മണിക്കൂറായി നീട്ടിയിരിക്കുകയാണ്. റിയാദ്, ദമാം, തബൂക്ക്, ദഹ്റാൻ, ഹോഫൂഫ്, ജിദ്ദ, തായിഫ്, ഖത്തിഫ്, ഖോബാർ തുടങ്ങിയ ഇടങ്ങളിലാണ് 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ദരിച്ച് സൗദി മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്.
കോവിഡ് 19ന്റെ വ്യാപനം തടയാൻ കര്‍ശന നിയന്ത്രണങ്ങളാണ് സൗദി നടപ്പാക്കി വരുന്നത്. സ്വദേശികളുടെയും വിദേശികളുടെയും അടക്കം രാജ്യത്ത് കഴിയുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയെ മുൻനിര്‍ത്തിയാണ് പ്രതിരോധ-മുൻകരുതല്‍ നടപടികൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവരെ പുതിയ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഭക്ഷണം, ആരോഗ്യ പരിരക്ഷ തുടങ്ങി സുപ്രധാന കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല. രാവിലെ 6 മണി മുതൽ വൈകിട്ട് മൂന്നു മണി വരെയുള്ള സമയങ്ങളിൽ മാത്രമെ ഇത്തരം ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ പാടുള്ളു. വാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ ഒരാൾക്ക് കൂടിയെ സഞ്ചരിക്കാൻ അനുവാദമുള്ളു എന്നും അറിയിച്ചിട്ടുണ്ട്. താമസിക്കുന്ന ഇടങ്ങൾക്ക് സമീപത്തായുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് മാത്രമാണ് ഇത്തരം ഇളവുകളെന്നും പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.