മുംബൈ: അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് ടാസ്‌ക്‌ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് ടാസ്‌ക്‌ഫോഴ്‌സ് നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്.
കോവിഡ് സാഹചര്യത്തിന് യോജിക്കുന്ന പെരുമാറ്റവും കരുതലും പുലർത്തിയില്ലെങ്കിൽ രണ്ടാംതരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നതിന് സമാനമായ അവസ്ഥ ഇന്ത്യ നേരിടേണ്ടി വരുമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി അഭിപ്രായപ്പെട്ടു.
രണ്ടാംതരംഗത്തെ അപേക്ഷിച്ച് ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് എട്ടുലക്ഷത്തിലേക്ക് എത്തിയേക്കാമെന്നാണ് ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തൽ.