ദോഹ: നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കി. നിലവിലെ ചാമ്പ്യൻമാരായ ഫാൻസിനെ ഷൂട്ടൗട്ടിൽ 4-2ന് തകർത്താണ് അർജന്റീന ഫുട്ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കരിയറിലെ മിക്ക നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും, ഫുട്ബോൾ ലോകകപ്പ് കിരീടം നേടാനാകാത്തതിന്റെ ദുഃഖം ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ലയണൽ മെസി മാറ്റിയെടുത്തു.
റെഗുലർ ടൈമിൽ ഇരുടീമുകളും രണ്ട് ഗോൾ വീതമടിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എന്നാൽ എക്സ്ട്രാ ടൈമിലും മത്സരം സമനിലയിൽ കലാശിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ട് അനിവാര്യമാകുകയായിരുന്നു.
അർജന്റീന ഏറെക്കുറെ വിജയമുറപ്പിച്ചെന്ന് തോന്നിച്ച മത്സരത്തിൽ കിലിയൻ എംബാപ്പെ നേടിയ ഇരട്ടഗോളിലൂടെയാണ് ഫ്രാൻസ് മത്സരത്തിലേക്ക് തിരികെയെത്തിയത്.
അർജന്റീനയ്ക്ക് വേണ്ടി ഷൂട്ടൗട്ടിനെത്തിയ മെസി, ഡിബാല, പരെഡെസ്, മൊണ്ടൽ എന്നീ നാലു പേരും പന്ത് വലയിലെത്തിച്ചു. കൊലോ മൂവാനി, ചൗമേനി, കോമൻ, എംബാപ്പെ എന്നിവരാണ് ഫ്രാൻസിന് വേണ്ടി ഷൂട്ടൗട്ടിനെത്തിയത്. ഇതിൽ കോമനും, ചൗമേനിക്കും പന്ത് വലയിലെത്തിക്കാൻ സാധിക്കാത്തതാണ് ഫ്രാൻസിന് തിരിച്ചടിയായത്.
2014 ലെ ഫൈനലിൽ നഷ്ടപ്പെട്ട കിരീടമാണ് മെസിയും സംഘവും ഖത്തറിൽ സ്വന്തമാക്കിയത്. ഖത്തറിലേത് താൻ പങ്കെടുക്കുന്ന അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ഇതിഹാസ താരം ലയണൽ മെസി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തിൽ ലോകകപ്പ് കിരീടത്തിൽ മുത്തം വയ്ക്കുക എന്ന സ്വപ്ന സാക്ഷാത്കാരവും നിറവേറ്റിയാണ് മെസി മടങ്ങുന്നത്.
ഫൈനലിൽ സംഭവിച്ചത് അർജന്റീനയും എംബാപ്പെയും തമ്മിൽ നടന്ന പോരാട്ടമായിരുന്നുവെന്നും പറയാം. ഫൈനലിൽ ഫ്രാൻസ് നേടിയ മൂന്ന് ഗോളുകളും ഈ 23കാരന്റെ സംഭാവനയായിരുന്നു. വരാനിരിക്കുന്ന നാളുകൾ തന്റെതായിരിക്കുമെന്നും അവകാശപ്പെടുന്ന പ്രകടനമായിരുന്നു എംബാപ്പെ ഖത്തറിൽ പുറത്തെടുത്തത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നേട്ടവും എംബാപ്പെയ്ക്ക് സ്വന്തം. എട്ട് ഗോളുകളാണ് ഈ ഫ്രഞ്ച് താരം അടിച്ചുകൂട്ടിയത്. ഏഴ് ഗോളുകൾ നേടിയ മെസിയാണ് രണ്ടാമത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക