മ്യൂണിക്: വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധകർ അനുഗമിച്ചതിന്റെ സൂചനയായി കോള കമ്പനി നേരിട്ടത് വൻ നഷ്ടം. നിലവിൽ വിപണിമൂല്യത്തിൽ 400 കോടി (യുഎസ് ഡോളർ ഏകദേശം 29,335 കോടി രൂപ) ഇടിവുണ്ടായി.
യൂറോ കപ്പ് ഫുട്ബോളിൽ ഹംഗറിക്കെതിരായ മത്സരത്തിനു മുൻപ് തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മേശയിൽനിന്നു കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്. യൂറോ കപ്പിൻറെ പ്രധാന സ്പോൺസർമാരിൽ ഒരാളായ കൊക്ക കോള ഈ സംഭവത്തിന് പിന്നാലെ എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളും രുചികളും ഉണ്ട് എന്ന രീതിയിൽ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. 2006ൽ ക്രിസ്റ്റ്യാനോ മോഡലായ കോക്ക കോള പരസ്യവും ഇതോടൊപ്പം വൈറലായി. താരപ്പകിട്ടില്ലാതിരുന്ന കാലത്ത് കോളയുടെ പരസ്യത്തിൽ അഭിനയിക്കുകയും വൻതാരമായ ശേഷം തള്ളിപ്പറയുകയും ചെയ്തത് ഇരട്ടത്താപ്പാണെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
ജർമനിക്കെതിരെ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ മുന്നിലുണ്ടായിരുന്ന ഹെയ്നെകൻ ബിയർ ബോട്ടിലുകൾ എടുത്തുമാറ്റി ഫ്രാൻസ് താരം പോൾ പോഗ്ബയും ക്രിസ്റ്റ്യാനോയുടെ പാത പിന്തുടർന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.