ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിൻറെ ഭരണത്തെ വിമര്‍ശിച്ച് തുറന്ന കത്തുമായി മുന്‍ ഐ.എ.എസ്, ഐ.എഫ്.എസ്, ഐപിഎസ് ഓഫീസര്‍മാരും മുന്‍ ജഡ്ജിമാരും. ഇരുന്നൂറിലധികം പേര്‍ ഒപ്പുവച്ച കത്തിൽ സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമ വാഴ്ചയുടെ നഗ്‌നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും പരാമർശിച്ചിട്ടുണ്ട്. ഹാഥ്‌റസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ചും കത്തിൽ പറയുന്നുണ്ട്.
സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളെ നേരിടാന്‍ ജനങ്ങള്‍ക്കുനേരെ ക്രിമിനല്‍ കേസുകള്‍ ഉപയോഗിക്കുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായി പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഉപയോഗിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചകളും യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള പക്ഷപാതത്വം വര്‍ധിച്ചു വരികയാണെന്നും കത്തില്‍ ആരോപിച്ചു.