ആറ്റിങ്ങൽ: വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിനിടെ മത്സ്യവിൽപനക്കാരി അൽഫോൻസിയയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു നഗരസഭാ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ശുചീകരണത്തൊഴിലാളി ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ എന്നിവർക്കെതിരെയാണു നടപടി.
പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി അൽഫോൻസിയ (52) ചികിത്സയിലാണ്. സംഭവം വിവാദമായതോടെ പ്രതിപക്ഷം നിയമസഭയിലും പുറത്തും വൻ പ്രതിഷേധമുയർത്തി. ലത്തീൻ അതിരൂപതയും അഞ്ചുതെങ്ങ് ഫൊറോനയും അതിക്രമത്തിനെതിരെ ശക്തമായ നിലപാടെടുത്തു. നഗരസഭയുടെ പരാതിയിൽ അൽഫോൻസിയയ്ക്കെതിരെ പൊലീസ് കേസെടുക്കുക കൂടി ചെയ്തതു പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടി.
റോഡ് ഉപരോധം, മത്സ്യബന്ധന ബഹിഷ്കരണം തുടങ്ങിയ രീതികളിലേക്കു പ്രതിഷേധം മാറുകയും രാഷ്ട്രീയ സമ്മർദം ഏറുകയും ചെയ്തതിനെ തുടർന്നാണു ജീവനക്കാരോട് നഗരസഭ വിശദീകരണം ചോദിച്ചതും നടപടിയെടുത്തതും.