ന്യൂയോർക്കിൽ വെച്ച് കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരു കണ്ണിന് പരുക്കുണ്ടെന്നും വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ സഹായി ആൻഡ്രൂ അറിയിച്ചു. കൈകളുടെ ഞരമ്പുകൾക്കും കരളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ന്യൂയോർക്കിൽ വച്ച് നടന്ന ഒരു ലെക്ചറിനിടെയാണ് ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി ഷ്ടപ്പെട്ടേക്കുമെന്ന് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു.
പല തവണ അക്രമി അദ്ദേഹത്തെ കുത്താൻ ശ്രമിച്ചെങ്കിലും രണ്ട് തവണയാണ് കുത്തേറ്റത്.സംഭവസ്ഥലത്ത് ഒരു ഡോക്ടർ ഉണ്ടായിരുന്നതുകൊണ്ടാണ് പ്രാഥമിക ശുശ്രൂഷ നൽകാൻ സാധിച്ചത്.ന്യൂജേഴ്സി ഫെയർവിയിലുള്ള 24കാരനായ ഹാദി മറ്റാറാണ് സൽമാൻ റഷ്ദിയെ ആക്രമിച്ചത്.വിഷയാവതരണം തുടങ്ങി അൽപ നേരത്തിനുശേഷം ഹാദി സ്റ്റേജിലേക്ക് പാഞ്ഞെത്തി സൽമാൻ റഷ്ദിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റ റഷ്ദി സ്റ്റേജിൽ കുഴഞ്ഞുവീണു. തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ലെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്.
സാതാനിക് വേഴ്സസ് എന്നപുസ്തകത്തിന്റെ പേരിൽ 1980-കളിൽഇറാനിൽ നിന്ന് വധഭീഷണി നേരിട്ടഎഴുത്തുകാരനാണ് സൽമാൻ റഷ്ദി. 1988-ൽ റഷ്ദിയുടെ പുസ്തകം ഇറാനിൽ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയൻ നേതാവ് ആയത്തുള്ള ഖൊമൈനി സൽമാൻ റഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റഷ്ദിയെ വധിക്കുന്നവർക്ക് മൂന്ന് മില്യൺ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.