ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ആര്‍കൈവ്‌സ് ഓഫ് ഇന്ത്യ, നാഷണല്‍ മ്യൂസിയം തുടങ്ങിയ പൈതൃക കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 20,000 കോടി രൂപ ചെലവിട്ടാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികളും പദ്ധതിയുടെ ഭാഗമാണ്.
സെന്‍ട്രല്‍ വിസ്റ്റ അവന്യൂ 2021 സെപ്റ്റംബറിലും പുതിയ പാര്‍ലമെന്റ് മന്ദിരം 2022 ഒക്‌ടോബറിലും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഹൗസിങ്, നഗരകാര്യ മന്ത്രി കൗശല്‍ കിഷോര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
അമൂല്യമായ നിരവധി ശില്‍പങ്ങളും പ്രതിമകളും നാണയങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത് നാഷണല്‍ മ്യൂസിയത്തിലാണ്. 45 ലക്ഷത്തോളം പുരാവസ്തു രേഖകളാണ് നാഷണല്‍ ആര്‍കൈവ്‌സിലുള്ളത്. സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണഘട്ടത്തില്‍ ഇവയുടെ സംരക്ഷണത്തെക്കുറിച്ചു പല വിദഗ്ധരും ആശങ്ക ഉയര്‍ത്തിയിരുന്നു എന്നാൽ നിര്‍മാണം നടക്കുമ്പോഴും ഈ സ്ഥാപനങ്ങളിലെ വസ്തുക്കള്‍ ഗവേഷകര്‍ക്കു ലഭ്യമാകുമെന്നും മന്ത്രി കൗശല്‍ കിഷോര്‍ ഉറപ്പു നൽകി.