ഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെ വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ നൂറുൽ ഹസന്‍റെ ആരോപണം ശരിവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ബാറ്റര്‍ ചതിക്കപ്പെട്ടോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും വിരാട് കോലിയുടേത് ഫേക്ക് ഫീല്‍ഡിംഗിനുള്ള ശ്രമമായിരുന്നുവെന്നും ഇന്ത്യ അഞ്ച് റണ്‍സ് പിഴ അര്‍ഹിച്ചിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ അഞ്ച് റണ്‍സിനാണ് ജയിച്ചത് എന്നത് കണക്കിലെടുക്കുമ്പോഴാണ് ബംഗ്ലാദേശിന്‍റെ ആരോപണം പ്രസക്തമാകുന്നത്.
കൈയില്‍ പന്തില്ലാതെ പന്ത് എറിയുന്നതുപോലെ കാണിച്ച കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ് തന്നെയാണ്. അമ്പയര്‍മാര്‍ അത് കണ്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ അഞ്ച് റണ്‍സ് പിഴ വീഴുമായിരുന്നു. ഇത്തവണ നമ്മള്‍ രക്ഷപ്പെട്ടു. പക്ഷെ അടുത്ത തവണ അമ്പയര്‍മാര്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ നോക്കും. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് താരങ്ങളുടെ ആരോപണം ശരിയാണ്. പക്ഷെ കളി നടക്കുന്ന സമയത്ത് ഇതാരം ശ്രദ്ധിച്ചില്ല. അതുകൊണ്ടുതന്നെ ഇനി അതിലൊന്നും ചെയ്യാനില്ല എന്ന് ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.