ലണ്ടൻ: കൊറോണ ബാധയെ നേരിടാൻ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് റിപ്പബ്ലിക് ഓഫ് അയർലൻഡും. രാജ്യത്തെ സ്കൂളുകളു കോളജുകളും മാർച്ച് 29 വരെ അടച്ചിടും. പൊതുപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ലിയോ വാർഡെക്കറാണ് ഇന്നു രാവിലെ കർശന നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചത്. ഇന്നു വൈകിട്ട് ആറു മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും.
100 ആളുകളിൽ കൂടുതൽ പങ്കെടുക്കുന്ന ഇൻഡോർ പരിപാടികളും 500 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ഒട്ട്ഡോർ പരിപാടികളും സംഘടിപ്പിക്കാൻ പാടില്ല. സ്വമേധയാതന്നെ ആളുകൾ പരസ്പരം അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും യാത്രാവിലക്കില്ല. വിമാനത്താവളങ്ങളുടെയും പോർട്ടുകളുടെയും പ്രവർത്തനം പതിവുപോലെ നടക്കും. കോവിഡ്-19 ബാധിച്ച് ഒരാൾ ബുധനാഴ്ച അയർലൻഡിൽ മരിച്ചിരുന്നു.