gnn24x7

കോവിഡ് 19; തുടർച്ചയായ മൂന്നാം ദിവസവും ബ്രിട്ടനിൽ എണ്ണൂറിലേറെ മരണം

0
243
gnn24x7

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിലെല്ലാം സ്ഥിതിഗതികൾ നേരിയ തോതിൽ നിയന്ത്രണവിധേയമായിട്ടും ബ്രിട്ടനിൽ കോവിഡ് 19 സംഹാര താണ്ഡവം തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണൂറിലേറെ പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ മാത്രം മരിച്ചത്. 888 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ ഔദ്യോഗികമായി 15,464 ആയി. ഒരുലക്ഷത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഈസ്റ്ററിനു തൊട്ടു മുമ്പുള്ള മൂന്നുദിവസങ്ങളിൽ തുടർച്ചയായി തൊള്ളായിരത്തിനു മുകളിലായിരുന്നു മരണനിരക്ക്. ഇത് പിന്നീടുള്ള ദിവസങ്ങളിൽ എഴുന്നൂറിലേക്ക് താഴ്ന്നതോടെ ആശ്വാസത്തിലായിരുന്നു ജനങ്ങളും സർക്കാരും. എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മരണനിരക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് ബ്രിട്ടനിൽ.

നഴ്സിംങ് ഹോമുകളിൽ മരിക്കുന്നത് ആയിരങ്ങൾ

നഴ്സിംങ് ഹോമുകളിൽ ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിൽ ആളുകൾ മരിച്ചിട്ടുണ്ടാകാമെന്നായിരുന്നു സർക്കാർ തന്നെ സമ്മതിച്ചിരുന്നത്. എന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റികൾ പുറത്തുവിടുന്ന കണക്കുകൾ അനുസരിച്ച് ചുരുങ്ങിയത് 7,500 പേരെങ്കിലും വിവിധ നഴ്സിംങ് ഹോമുകളിൽ മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. കെയർ ഇംഗ്ലണ്ടിന്റെ മേധാവി തന്നെ ഇക്കാര്യം ഇന്നലെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

സുരക്ഷാ ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കാൻ നിർദേശം

ഇതിനിടെ ഇംഗ്ലണ്ടിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സർക്കാർ പുറത്തിറക്കിയ പുതിയ ഗൈഡ് ലൈൻസ് കടുത്ത വിവിദത്തിനും വിമർശനത്തിനും വഴിവച്ചിരിക്കുകയാണ്. ഗൗൺ ഉൾപ്പെടെയുള്ള വിലയേറിയ സുരക്ഷാ ഉപകരണങ്ങളും വസ്ത്രങ്ങളും സ്റ്റെറിലൈസ് ചെയ്ത് വീണ്ടും ഉപയോഗിക്കണമെന്നതാണ് ഗൈഡ് ലൈനിലെ നിർദേശം. ഇതിനെതിരേ വിവിധ നഴ്സിംങ് യൂണിയനികളും ഡോക്ടർമാരുടെ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. എൻ.എച്ച്.എസിന് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ തൽകാലം ഇല്ലെങ്കിലും സുരക്ഷാഉപകരണങ്ങൾ വിപണിയിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇത്തരമൊരു ഗൈഡ് ലൈനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കോവിഡ് ബാധയുടെ തുടക്കം മുതൽ സുരക്ഷാഉപകരണങ്ങളുടെ ലഭ്യതക്കുറവും ഇവ ഉപയോഗിക്കുന്നതിലെ പോളിസി പരമായ നിയന്ത്രണങ്ങളും ബ്രിട്ടനിൽ വലിയ വിവാദവും വിമർശനവിഷയവുമായിരുന്നു. അടുത്തദിവസം തന്നെ നാലുലക്ഷം ഗൗൺ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ടർക്കിയിൽനിന്നും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജന്മദിനത്തിൽ ഗൺ സല്യൂട്ട് ഉപേക്ഷിച്ച് രാജ്ഞി

ചൊവ്വാഴ്ച തൊണ്ണൂറ്റിനാലാം ജന്മദിനം ആഘോഷിക്കുന്ന എലിസബത്ത് രാജ്ഞി ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ഗൺ സല്യൂട്ട് വേണ്ടെന്നുവച്ചു. 68 വർഷത്തെ ഭരണകാലത്തിനിടെ ആദ്യമായാണ് എലിസബത്ത് രാജ്ഞി ജന്മദിനാഘാഷത്തിൽ ഗൺ സല്യൂട്ട് സ്വീകരിക്കാതിരിക്കുന്നത്. വർഷത്തിൽ രണ്ട് ജന്മദിനമാണ് എലിസബത്ത് രാജ്ഞി ആഘോഷിക്കുന്നത് ഒന്ന് യഥാർധ ജന്മദിനവും മറ്റൊന്ന് ഔദ്യോഗിക ജന്മദിനവും. ചൊവ്വാഴ്ച യഥാർധ ജന്മദിനമാണ്. ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്ന ജൂണിൽ ഇക്കുറി മിലിട്ടറി ട്രൂപ്പിന്റെ കളർ പരേഡ് ഇക്കുറി ഉണ്ടാകില്ലെന്ന് നേരത്തെതന്നെ ബക്കിംങ്ങാം പാലസ് അറിയിച്ചിരുന്നു.

കൗൺസിലുകൾക്ക് 1.6 ബില്യൺ സഹായം

കമ്മ്യൂണിറ്റി സപ്പോർട്ട് സ്കീമിനും രോഗം പിടിപെടാനും വഷളാകാനും കൂടുതൽ സാധ്യതയുള്ളവരെ ഷീൽഡ് ചെയ്യുന്നതിനുമായി രാജ്യത്ത് കൗൺസിലുകൾക്ക് 1.6 ബില്യൺ പൌണ്ടിന്റെ അധിക സഹായം ലോക്കൽ ഗവൺമെന്റുകളുടെ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറി റോബർട്ട് ജെനറിക് ഇന്നലെ പ്രഖ്യാപിച്ചു. കോവിഡ് ബാധയെത്തുടർനന്ന് ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം കൺട്രി എസ്റ്റേറ്റിലെ ചെക്കേഴ്സ് ബംഗ്ലാവിൽ വിശ്രമിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോഗ്യം വീണ്ടെടുത്തുവരുന്നതായി റോബർട്ട് ജനറിക് വ്യക്തമാക്കി.

ചാരിറ്റി ചാംപ്യന് സർക്കാരിന്റെ അംഗീകാരം

വീടിനു മുന്നിലെ ഗാർഡനിൽ ചാരിറ്റി വാക്ക് നടത്തി 22 മില്യൺ പൗണ്ട് എൻഎച്ച്എസിനായി സമാഹരിച്ച ക്യാപ്റ്റൻ ടോം മൂറിനെ ആദരിക്കാൻ അടുത്തയാഴ്ച ഹാരോഗേറ്റിൽ തുറക്കുന്ന നേറ്റിംങ്ങാൾ ആശുപത്രി അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ചുരുങ്ങിയത് 1000 പൗണ്ട് സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി വാക്ക് ആരംഭിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ആർമിയിൽ ക്യാപ്റ്റനായിരുന്ന ടോമിന്റെ ഉദ്യോമത്തിന് മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകിയത്. ഇതോടെ വലിയ സെലിബ്രിറ്റികളും കിരാടാവകാശിയായ വില്യം രാജകുമാരനും ഉൾപ്പെടെയുള്ളവർ അക്കൌണ്ടിലേക്ക് പണം ഒഴുക്കി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം എൻഎച്ച്എസിനായി സമാഹരിച്ചത് 22 മില്യൺ പൌണ്ടാണ്. ഇന്നത്തെ വിനിമയനിരക്കിൽ കൂട്ടിയാൽ 206 കോടി രൂപ. വാക്കറിന്റെ സഹായത്തോടെയായിരുന്നു ടോം തന്റെ ഗാർഡനിൽ 100 ലാപ്പ് നടന്നു തീർത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here