gnn24x7

ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

0
344
gnn24x7

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 10 വിക്കറ്റിനാണ് ലോകചാമ്പ്യന്‍ഷിപ്പിനാണ് ഇന്ത്യയുടെ ആദ്യ തോല്‍വി.

183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് കളത്തിലിറങ്ങിയ ഇന്ത്യ 191 റണ്‍സിന് എല്ലാവരും പുറത്തായി. വിജയത്തിലേക്ക് ആവശ്യമായ ഒന്‍പതു റണ്‍സ് 1.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്ത ന്യൂസീലന്‍ഡ്, ടെസ്റ്റില്‍ തങ്ങളുടെ 100ാം വിജയവും കുറിച്ചു.

ഒന്നര ദിവസത്തിലധികം കളി ബാക്കിനില്‍ക്കെയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കിവീസ് 10 വിക്കറ്റിന് ജയിക്കുന്നത് മൂന്നാം തവണയാണ്. ഇതോടെ രണ്ടു മത്സരങ്ങടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0ന് മുന്നിലെത്തി. അവസാന ടെസ്റ്റ് ശനിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചില്‍ ആരംഭിക്കും.

കിവീസ് പേസ് ദ്വയങ്ങളായ ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. നാലിന് 144 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 47 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടമായി.

ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായ ആറു വിക്കറ്റുകളില്‍ നാലും സ്വന്തമാക്കിയ ടിം സൗത്തി രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. 21 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് സൗത്തി അഞ്ച് വിക്കറ്റ് പിഴുതത്. മത്സരത്തിലാകെ ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ സൗത്തിയാണ് കളിയിലെ കേമന്‍.

രണ്ട് ഇന്നിങ്‌സിലും മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യ നടത്തിയത്. പിച്ചില്‍നിന്ന് കാര്യമായ പിന്തുണ കിട്ടാതിരുന്നിട്ടുകൂടി തന്ത്രപൂര്‍വം പന്തെറിഞ്ഞാണു കിവീസ് ബോളര്‍മാര്‍ ഇന്ത്യയെ വീഴ്ത്തിയത്. പൃഥ്വി ഷാ (14) വീണ്ടും നിരാശപ്പെടുത്തി.

പൂജാരയും കോഹ്‌ലിയും ഫോമിന്റെ നിഴല്‍ മാത്രമായിരുന്നു.

gnn24x7