കുവൈറ്റ് സിറ്റി: സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നൽകി. ഇതനുസരിച്ചു നിലവിലെ വിദേശ ജനസംഖ്യയില്‍ നിർണായകമായ കുറവുണ്ടാവും. നിലവിൽ കുവൈറ്റിലെ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്. 30 ലക്ഷത്തിലേറെ വിദേശികളും 14.5 ലക്ഷത്തോളം വരുന്ന സദേശികളും.
നിലവില്‍ രാജ്യത്ത് തുടരുന്ന വിദേശികളില്‍ ഏകദേശം പതിനഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ബിൽ കൊണ്ടുവന്നത്. വിദേശ ജനസംഖ്യയില്‍ മുന്‍പന്തിയിലുള്ള സമൂഹങ്ങള്‍ക്കായി നിശ്ചിത ക്വാട്ട സമ്പ്രദായം നടപ്പിലാക്കുന്നതോടെ കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനം ഇന്ത്യക്കാര്‍ക്ക് രാജ്യത്തു തുടരാന്‍ അനുവദിക്കും. ബാക്കിയുള്ളവർക്ക് മടങ്ങേണ്ടിവരും.
കുവൈറ്റിലെ വിദേശ ജനസംഖ്യയിൽ ഏറ്റവും അധികം ഇന്ത്യക്കാരാണ്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇതിൽ ക്വാട്ടാ സമ്പ്രദായം വരുന്നതോടെ എട്ടുലക്ഷത്തോളം പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മാത്രമേ തുടരാന്‍ അനുവാദമുള്ളൂ.
നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്ക് മൂന്നു ശതമാനത്തിനാണ് തുടരാനാകുക. ഭരണ ഘടന വ്യവസ്ഥകളനുസരിച്ച് നിര്‍ദേശങ്ങള്‍ സൂക്ഷ പരിശോധന നടത്തിയതായും കരട് ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുമാണ് സമിതി ആലോചിക്കുന്നത്.
സര്‍ക്കാര്‍ ജോലിയിലും സര്‍ക്കാര്‍ കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം നിയമിക്കുക., കരാര്‍ ജോലിക്കാരെ കാലാവധി കഴിയുന്നതോടെ മടക്കി അയക്കുക, അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കി ബിരുദധാരികളെ മാത്രം പരിഗണിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലാണ്.
കോവിഡ് വ്യാപനം ആരംഭിച്ചതപ്പോൾ തന്നെ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന മുറവിളി രാജ്യത്ത് ഉയർന്നിരുന്നു. വിദേശി ജനസംഖ്യ 70 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കണമെന്ന നിർദേശം കഴിഞ്ഞ മാസം കുവൈറ്റ് പ്രധാനമന്ത്രി ഷേഖ് സാബ അൽ ഖാലിദ് അൽ സാബ മുന്നോട്ടുവെച്ചിരുന്നു.