പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ കൂറു മാറി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പൻ. ഇതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചർമാരെ നേരത്തെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. രഹസ്യമൊഴി നല്‍കിയ പത്തുമുതൽ പതിനേഴ് വരെയുള്ള സാക്ഷികളില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയിൽ ഉറച്ചു നിന്നത്.
രഹസ്യമൊഴി നൽകിയ പതിനേഴാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികൾ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നൽകിയ ജോളിയാണ് വിസ്താരത്തിനിടെ കുറുമാറിയത്. പൊലീസ് നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നൽകിയത് എന്നായിരുന്നു ജോളി തിരുത്തിയത്.