തിരുവനന്തപുരം : ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേർക്കെതിരെ നടപടിക്ക് ശുപാർശ. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. കുപ്രസിദ്ധ ഗുണ്ടാ തലവൻ അരുൺ ഗോപനുമായി ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവിൽ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തൽ.
മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നൽകാൻ ഒത്താശ ചെയ്തുവെന്നും കണ്ടെത്തി. ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. ഹണി ട്രാപ്പ് കേസിൽ പിടികൂടിയപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹ്യദം പുറത്തായത്. അരുൺ ഗോപനിൽ നിന്നും പൊലീസുകാർ മാസപ്പടി വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ പ്രതിയെ ക്രമസമാധാന ചുമതയുള്ള ഡിവൈഎസ്പി സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.