തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവു നൽകിയിരുന്നു.
കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി. കോടതി നിർദേശം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നുള്ളതിനാൽ ഇന്ന് തന്നെ കേസെടുക്കാനാണ് സാധ്യത.തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ റാവുത്തറിനാണ് അന്വേഷണച്ചുമതല.പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ലിക് പ്രോസിക്യൂട്ടർക്കു നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നു ടി.രാജപ്പൻറാവുത്തർ പറഞ്ഞു.
പ്രസംഗത്തിന്റെ പൂർണരൂപം ലഭിച്ചാൽ മാത്രമേ നിയമോപദേശം നൽകാൻ കഴിയൂവെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എ.സി.ഈപ്പൻ പൊലീസിനെ അറിയിച്ചു. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികളിലേക്കു കടക്കാനാണ് പൊലീസിന്റെ തീരുമാനം. വിവാദ പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വേറെ 9 പരാതികൾ കൂടി ഡിവൈഎസ്പിക്കു ലഭിച്ചിട്ടുണ്ട്.