ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ഡൽഹിയിൽ ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. ആറ് കോച്ചുകളടങ്ങുന്ന ഡ്രൈവറില്ല ട്രെയിനാണ് സർവീസ് നടത്തുന്നത്. ഇത് രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഓട്ടോമേറ്റഡ് ട്രെയിനാണ്.
ഡ്രൈവര്‍ലെസ് മെട്രോയിക്ക് എല്ലാ സൗകര്യങ്ങളോടും കൂടെ ആറ് കോച്ചുകളായിരിയ്ക്കും ഉണ്ടാകുക. നിലവിൽ ഡൽഹി മെട്രോ സര്‍വീസ് നടത്തുന്നത് 390 കിലോമീറ്ററാണ്. ഗ്രേറ്റര്‍ നോയിഡ ഉൾപ്പെടെയുള്ള 11 ഇടനാഴികളിലായി 285 സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.
ഇതോടെ ലോകത്തെ തന്നെ ഏഴു ശതമാനം വരുന്ന ഡ്രൈവര്‍ ലെസ് മെട്രോ ട്രെയിൻ സര്‍വസുകളിൽ ഡൽഹി മെട്രൊയും പങ്കു ചേർന്നു എന്ന നേട്ടം കൂടി കൈവന്നിരിക്കുകയാണ്.
2014ൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ മെട്രൊ സർവീസ് ഉണ്ടായിരുന്നത് വെറും അഞ്ച് നഗരങ്ങളിൽ മത്രാമായിരുന്നു. ആറ് വർഷം പിന്നിടുമ്പോൾ അത് 18 ആയി ഉയർത്താൻ സാധിച്ചുയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2025 ഓടെ ഇന്ത്യയിൽ 25 നഗരങ്ങളിൽ മെട്രൊ സർവീസ് നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.