നോയിഡ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. രാഹുലിന്റെയും കോണ്‍ഗ്രസ് എം.പിമാരുടെയും യാത്ര തടയുന്നതിനായി നോയിഡ ടോള്‍ ഗേറ്റില്‍ 700ലേറെ പൊലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്.
എന്നാൽ യാത്രയില്‍ നിന്നും പിന്നോട്ടില്ലെന്നും കുടുംബത്തെ കണ്ടിട്ടേ മടങ്ങുള്ളൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതു കൊണ്ടുമാണ് രാഹുൽ ഗാന്ധിയും പ്രിയങ്കയും അടക്കം അഞ്ച് പേരെ ഹാത്രാസിലേക്ക് പോകാന്‍ യു.പി പൊലീസ് സമ്മതിച്ചത്.
മുപ്പതോളം കോൺഗ്രസ് എംപിമാരും പ്രവർത്തകരുമാണ് ഇന്ന് രാഹുലിനൊപ്പം ഹാത്രാസിലേക്ക് പുറപ്പെട്ടത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ചിട്ടുണ്ടെന്നും നിയമലംഘനം നടക്കാതിരിക്കാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നതെന്നുമാണ് നോയിഡ എ.ഡി.സി.പി രണ്‍വിജയ് സിങ് പറഞ്ഞത്.