കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. നെറ്റിയിൽ മൈനർ പ്ലാസ്റ്റിക്ക് സർജറിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്.
ഡൽഹി-ദെഹ്റാദൂൺ ഹൈവേയിൽ ദെഹ്റാദൂണിൽ നിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മാതാപിതാക്കളെ കാണുന്നതിനായാണ് വെള്ളിയാഴ്ച പുലർച്ചെ പന്ത് തന്റെ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എൽ.ഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാൽ ഡൽഹി-ഹരിദ്വാർ ഹൈവേയിൽ വെച്ച് താരത്തിന്റെ കാർ ഡിവൈഡറിലിടിച്ചു. പുലർച്ചെ ഏകദേശം 5.30 അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച വാഹനം പിന്നീട് പൂർണമായും കത്തി നശിച്ചു.
അപകടത്തിൽ താരത്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതാണ് താരത്തെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കിയത്. കൂടാതെ വലത് കാൽമുട്ടിന്റെ ലിഗമെന്റിനും പരിക്കേറ്റിട്ടുണ്ട്. ഇതോടൊപ്പം താരത്തിന്റെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നീ ഇടങ്ങളിലും പരിക്കുണ്ട്. പന്തിന് ഗുരുതരമായ പരിക്കുകളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാക്സ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ആശിഷ് യാഗ്നിക് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88