കോഴിക്കോട് മാളിൽ നടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയി.സംഭവത്തിൽ സംവിധായകൻ ഇമെയിൽ മുഖേന പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി.
അതിക്രമം നേരിട്ട നടിമാരിലൊരാളാണ് കഴിഞ്ഞ ദിവസം സംഭവം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. മാളിലെ പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചെന്ന് നടി പറഞ്ഞു. കൂടെയുണ്ടായ ഒരു സഹപ്രവർത്തകക്കും ഇതേ അനുഭവമുണ്ടായി. എന്നാൽ അവർ അതിനെതിരെ പ്രതികരിച്ചെങ്കിലും തനിക്കതിന് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി 9.30നു ശേഷമാണു സംഭവം. “സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവർക്കൊപ്പം ഉണ്ടായിരുന്നവർ ബലം പ്രയോഗിച്ചു വരാന്തയിൽ നിന്ന ആരാധകരെ മാറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു.