തിരുവനന്തപുരം: കണ്ണൂരിലെയും കാസര്‍കോട്ടിലെയും വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവതരമെന്നും സ്പ്രിൻക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ചോരാതെ കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ കാട്ടിയ ലാഘവബുദ്ധിയും അലംഭാവവും ജാഗ്രതക്കുറവുമാണ് കണ്ണൂരിലെയും കാസര്‍കോട്ടെയും ചോര്‍ച്ചക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
സ്പ്രിൻക്ലര്‍ കരാറിലെ ഡാറ്റ ചോര്‍ച്ച തടയുന്ന കാര്യത്തിലും ഇതേ ലാഘവ ബുദ്ധിയാണ് സര്‍ക്കാര്‍ കാണിച്ചത്. സ്പ്രിൻക്ലറിന്‍റെ വിവര ശേഖരണത്തെപ്പറ്റിയുള്ള ആശങ്കകള്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ അത് കുരുട്ടു ബുദ്ധിയാണെന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്ക് ഇപ്പോഴെന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
വിവര ചോര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണം. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേയും കാസര്‍കോട്ടേയും വിവര ചോര്‍ച്ചയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.