സൗദിയിൽ ഇനി ട്രെയിൻ നിയന്ത്രിക്കാൻവനിതകളും. 31 വനിത ലോക്കോ പൈലറ്റുകളാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ലോക്കോ പൈലറ്റ് പരിശീലനം ആരംഭിച്ചിരുന്നത്. ആദ്യഘട്ട പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇപ്പോൾ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ പരിശീലനം കൂടെ പൂർത്തിയാകുന്നതോടെ ഇവർ സൗദി നഗരങ്ങൾക്കിടയിൽ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബറോടെയാണ് മുഴുവൻ പരിശീലനവും പൂർത്തിയാക്കുന്നത്.ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ഹൈ സ്പീഡ് ട്രെയിനിലാണ് പരിശീലനം പൂർത്തിയാക്കിയത്. ട്രാഫിക് നിയന്ത്രണങ്ങൾ, തീപിടിത്തം, സുരക്ഷ, ജോലി അപകടങ്ങൾ, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ വനിതകൾ പരിശീലനം പൂർത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.
ഹൈ സ്പീഡ് റെയിൽ നിയന്ത്രിക്കുന്ന കൺസോർഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെൻഫെയും സൗദി റെയിൽവേ പോളിടെക്നിക്കും (എസ്ആർപി) ചേർന്നാണ് പരിശീലനം നൽകിയത്.
റെൻഫെ സൗദിയിൽ വനിതാ ട്രെയിൻ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി നൽകിയ തൊഴിൽ പരസ്യത്തിന് രാജ്യത്തുടനീളം മികച്ചപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഏകദേശം 28,000 സ്ത്രീകളാണ് ഈ തൊഴിലിനായി അപേക്ഷിച്ചത്. ആ ഗ്രൂപ്പിൽ നിന്ന് 145 പേർ വ്യക്തിഗത അഭിമുഖത്തിന് യോഗ്യത നേടി. അതിൽ നിന്ന് 34 പേർ മാത്രമാണ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തിൽ എത്തിയത്. പരിശീലനത്തിന്റെ പ്രാഥമിക ഘട്ടം വിജയിച്ച 31 പേരിൽ 70 ശതമാനം പേർക്കും യൂണിവേഴ്സിറ്റി ബിരുദമുണ്ട്. അടുത്ത ഡിസംബർ അവസാനത്തോടെ എല്ലാ പരീക്ഷകളും പരിശീലനവും പൂർത്തിയാക്കി ഇവർ ട്രെയിൻ ഓടിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.