ധരംശാല: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ന്യുസീലൻഡിലെ സമ്പൂർണ തോൽവിക്ക് ശേഷം വിജയപാതയിൽ മടങ്ങിയെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ മടങ്ങിവരവ് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ ധരംശാലയിലെ ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമായത്. അന്ന് മഴ മൂലം കളി നടന്നില്ല. 5 മാസങ്ങൾക്കിപ്പുറം ഹോം സീസണിലെ അവസാന പരമ്പരയിലെ ആദ്യ മത്സരവും അതേ എതിരാളികൾക്കെതിരെ അതേ വേദിയിൽ. ഇപ്പോഴുമുണ്ട് ഭീഷണിയായി മഴ. ധരംശാലയിൽ ഇന്ന് ഇടവിട്ട് മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒരു പക്ഷെ മത്സരം പൂർണമായി ഉപേക്ഷിച്ചാലും അത്ഭുതപ്പെടേണ്ട.
ന്യുസീലൻഡിൽ ഏകദിന പരമ്പരയിലെ എല്ലാ മത്സരവും പരാജയപ്പെട്ടാണ് ഇന്ത്യയുടെ വരവെങ്കിൽ ഓസീസിനെതിരെ എല്ലാ എകദിനവും ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയിരിക്കുന്നത്.ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു.
വിക്കറ്റ് കീപ്പറായി രാഹുൽ തന്നെ തുടരും. മുൻനിര താരങ്ങൾ മടങ്ങിയെത്തുന്നതോടെ പതിവ് പോലെ മനീഷ് പാണ്ഡെ പുറത്തിരിക്കാനാണ് സാധ്യത. ന്യുസീലൻഡിന് നിറം മങ്ങിയ ക്യാപ്റ്റൻ കോലിക്കും പലതും തെളിയിക്കാനുണ്ടാകും. കൊവിഡ് ഭീതിയുടെ പശാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.