ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 26 മുതൽ നവംബർ വരെ നടത്താൻ തീരുമാനമായതായി റിപ്പോർട്ട്. 60 മത്സരങ്ങൾ 44 ദിവസങ്ങൾകൊണ്ട് തീർക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ ഫ്രാഞ്ചെസികളും ബിസിസിഐയുടെ സംപ്രേഷണാവകാശമുള്ള സ്റ്റാറും ഇക്കാര്യത്തോട് പൂർണമായി യോജിച്ചിട്ടില്ലെന്നാണ് വിവരം.
ടൂർണമെന്റ് കുറച്ചുകൂടി വൈകി നടത്തണമെന്നാണ് സ്റ്റാർ ആവശ്യപ്പെടുന്നത്. ദീപാവലിയായ നവംബർ 14ന് ഫൈനൽ അവസാനിക്കുന്ന തരത്തിൽ മത്സരക്രമം കൊണ്ടുവരണമെന്നാണ് സ്റ്റാറിന്റെ ആവശ്യം. കോവിഡ് സാമ്പത്തികമായി തങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് പരമാവധി പരസ്യവരുമാനം നേടിത്തരുന്നതിന് സഹായകമാകുമെന്നും അവർ പറയുന്നു.
സമയക്രമം വൈകിപ്പിക്കുന്നതിനോട് ബിസിസിഐക്ക് യോജിപ്പില്ല. ഡിസംബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന പ്രധാനപ്പെട്ട പരമ്പരയിൽ ഇന്ത്യ കളിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വറന്റീൻ നിർബന്ധമാണെന്നതിനാൽ ഇന്ത്യൻ ടീമിന് നേരത്തെ ഓസ്ട്രേലിയയിലേക്ക് പുറപ്പെടേണ്ടതുണ്ട്.
”ഐപിഎൽ നവംബർ എട്ടിന് അവസാനിക്കുകയാണെങ്കിൽ പത്താം തിയതിയോടെ ഓസ്ട്രേലിയയിലേക്ക് തിരിക്കാം. അവിടെ കോവിഡ് ടെസ്റ്റ് നടത്തി, പ്രാക്ടീസ് നടത്താനും സമയം കിട്ടും. അങ്ങനെയെങ്കിൽ ആദ്യ ടെസ്റ്റ് മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകും” -ഒരുമുതിർന്ന ബിസിസിഐ അംഗം പറഞ്ഞു.