കൊച്ചി: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനായി ബൂട്ട് കെട്ടുമ്പോൾ കളിക്കളത്തിൽ മിന്നാൻ ഒരു പിടി മികച്ച താരങ്ങൾ.
സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരം വിസെന്റ് ഗോമസാണ് ഒടുവിലായി ക്ലബ്ബുമായി കരാർ ഒപ്പിട്ടത്. മെസ്സിയെയും റൊണാൾഡോയെയും ക്ലബ്ബ് ഫുട്ബോളിൽ നേരിട്ട താരമാണ് ഗോമസ്.
2015-16 ലാലിഗ സീസണിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനെയും നേരിട്ടപ്പോൾ തന്റെ ക്ലബ്ബായ ലാ പാൽമയെ നയിച്ചത് വിസെന്റ് ഗോമസാണ്.
മുൻ നിര ടീമായ ലാ പാൽമയിൽ 2010 ലാണ് എത്തുന്നത്. തുടർന്ന് 8 സീസണുകളിൽ ടീമിന്റെ ബൂട്ടണിഞ്ഞു. 2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രവേശനത്തിൽ ഗോമസ് എന്ന ഡിഫൻസീഫ് മിഡ് ഫീൽഡറുടെ പങ്ക് വലുതാണ്. 2007 ൽ സ്പാനിഷ് നാലാം ഡിവിഷൻ ടീമായ എ ഡി ഹുറാക്കാനൊപ്പമാണ് ഗോമസ് അരങ്ങേറ്റം കുറിക്കുന്നത്. ആകെ 223 മത്സരങ്ങളിൽ ക്ലബ്ബിനായി 13 തവണ ഗോൾ നേടുകയും മിഡ് ഫീൽഡർ എന്ന നിലയിൽ ലാ ലിഗയിൽ മികച്ച പ്രകടനവും കാഴ്‌ചവെച്ചിട്ടുണ്ട്.
എതിരാളിയുടെ തന്ത്രങ്ങൾ തകർക്കാനും പിന്നിൽ നിന്ന് ആക്രമണങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്‌ഫീൽഡർ എന്ന നിലയിലാണ് ഫുട്ബോൾ നിരീക്ഷകർ വിസെൻറ് ഗോമസിനെ വിലയിരുത്തുന്നത്. ഈ മികവുമയാണ് സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.