ലണ്ടൻ: ഇതിഹാസ താരം യുഎസിന്റെ സെറീന വില്യംസ് വിംബിൾഡനിൽനിന്ന് പരുക്കേറ്റ് പുറത്തായി. ഒന്നാം റൗണ്ട് മത്സരത്തിനിടെയാണ് പരിക്കേറ്റത്. 24–ാം ഗ്രാൻസ്‍ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോർഡിനൊപ്പം എത്താനുള്ള ശ്രമമാണ് പരുക്കേറ്റതോടെ പാളിയത്. വിംബിൾഡനിൽ ഏഴു തവണ കിരീടം ചൂടിയിട്ടുള്ള സെറീന, ഇത്തവണ ആറാം സീഡായാണ് ലണ്ടനിൽ മത്സരിക്കാനെത്തിയത്.
ബെലാറസിന്റെ സീഡില്ലാ താരം അലക്സാന്ദ്ര സാസ്‌നോവിച്ചിനെതിരെ ലീഡ് ചെയ്യുമ്പോഴാണ് താരത്തിന് പരുക്കേറ്റത്. കോർട്ടിൽ തെന്നിവീണ സെറീന ഉടൻതന്നെ വൈദ്യസഹായം തേടിയിരുന്നു. നീണ്ട ചികിത്സയ്ക്കുശേഷം സെറീന കളത്തിലേക്കു തിരിച്ചെത്തിയെങ്കിലും പരുക്കിന്റെ ലക്ഷണങ്ങൾ മുഖത്തും കളിയിലും പ്രകടമായിരുന്നു. കളി തുടരാനാകാതെ പുൽമൈതാനത്ത് കണ്ണീരോടെ മുട്ടുകുത്തിയിരുന്ന സെറീന, പരസഹായത്തോടെയാണ് കളംവിട്ടത്.
ഏറ്റവുമൊടുവിൽ വിംബിൾഡനിൽ കളിച്ച നാലു തവണയും ഫൈനലിലെത്തിയ താരമാണ് സെറീന. 2017ൽ ഓസ്ട്രേലിയൻ ഓപ്പണിലാണ് സെറീന ഏറ്റവും അവസാനമായി ഗ്രാൻസ്‍ലാം കിരീടം ചൂടിയത്.
റോജർ ഫെഡററുടെ ആദ്യ റൗണ്ട് എതിരാളിയായിരുന്ന അഡ്രിയാൻ മന്നാരീനോയ്ക്ക് പിന്നാലെ സെറീനയ്ക്കും കളത്തിൽ തെന്നിവീണ് പരുക്കേറ്റതോടെ, മത്സരം നടക്കുന്ന പുൽമൈതാനത്തിന്റെ കാര്യത്തിലും സംശയങ്ങളുയർന്നു.