ന്യൂദൽഹി: ഗുഡ്ഗാവിൽ നിന്ന് ലുധിയാനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കൊവിഡ് രോഗിയെ ആംബുലൻസിന് 1.20 ലക്ഷം രൂപ ഈടാക്കിയതിനെ തുടർന്ന് ദില്ലി പോലീസ് ആംബുലന്‍സ് ഉടമയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകളിൽ കുത്തനെ വർധനവുണ്ടായ സമയത്താണ് ഇങ്ങനെ ഒരു സംഭവം. മെഡിക്കൽ ഉപകരണങ്ങൾക്കും ആശുപത്രി കിടക്കകൾക്കുമായി ആളുകളെ ചൂഷണം ചെയ്യുന്നു.
ഓക്സിജൻ സിലിണ്ടറുകൾ, മരുന്നുകൾ, ആംബുലൻസ് സേവനം എന്നിവയ്ക്കായി രോഗികളുടെ കുടുംബങ്ങൾക്ക് അമിത ചാർജ് ഈടാക്കിയ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. എംബിബിഎസ് ഡോക്ടറായ 29 കാരനായ മിമോഹി കുമാർ ബുന്ദ്‌വാൾ ഇപ്പോൾ രണ്ട് വർഷമായി ആംബുലൻസ് ബിസിനസിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ദില്ലി പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസമായി അദ്ദേഹം രോഗികളുടെ കുടുംബങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നുണ്ടായിരുന്നു. ദില്ലിയിലെ ഇന്ദർപുരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ആംബുലന്‍സുകളൊന്നും കിട്ടാത്തതിനാല്‍ ദല്‍ഹി ആസ്ഥാനമായുള്ള ഒരു ഓപ്പറേറ്ററുമായി ബന്ധപ്പെടുകയായിരുന്നെന്നും സര്‍വീസിനായി ഓപ്പറേറ്റര്‍ ആദ്യം 1.40 ലക്ഷം ആവശ്യപ്പെട്ടിരുന്നുവെന്നും രോഗിയുടെ കുടുംബം പറഞ്ഞു. പിന്നീട് 20000 രൂപ കുറച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതി ഇപ്പോൾ രോഗിയുടെ കുടുംബത്തിന് തുക മടക്കിനൽകി എന്ന് ദില്ലി പോലീസ് അറിയിച്ചു. ആംബുലൻസ് പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.