മധുര: സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. കീലക്കുയില്‍ക്കുടി എന്ന ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അപകടം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ടാങ്കിന്റെ മുകള്‍ ഭാഗം അടയ്ക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. കുഞ്ഞിന്റെ മരണത്തിന് കാരണം കരാറുകാരുടേയും അധികൃതരുടെയും അശ്രദ്ധയാണ് എന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ പ്രതിഷേധിച്ചു.
ഒരാള്‍ക്ക് മാത്രം ഇറങ്ങാന്‍ കഴിയുന്ന തരത്തില്‍ ഒരു ആള്‍ത്തുള പണി പൂർത്തിയായ സെപ്റ്റിക് ടാങ്കിന്റെ മുകളില്‍ ഉണ്ടായിരുന്നു. അത് മൂടിയിരുന്നില്ല. ആശുപത്രിയ്ക്ക് സമീപത്ത് താമസിക്കുന്ന കെട്ടിടനിര്‍മ്മാണത്തൊഴിലാളി മരേശിന്റെ മകള്‍ ജാനുശ്രീ കളിക്കുന്നതിനിടെ ഈ ആള്‍ത്തുളയിലൂടെ താഴേയ്ക്ക് വീണു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വെള്ളം കെട്ടി നിന്നതിനാല്‍ കുഞ്ഞ് മുങ്ങി മരിക്കുകയായിരുന്നു .സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.