gnn24x7

ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചവരിൽ മലയാളികളുടെ സ്വന്തം അമർ ഡയസും

0
224
gnn24x7

ലണ്ടൻ: ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചവരിൽ മലയാളികളുടെ സ്വന്തം അമർ ഡയസും. ബ്രിസ്റ്റൾ വെസ്റ്റൺ സൂപ്പർ മേയറിലെ അമർ ഡയസ് എന്ന അമ്പതുകാരന്റെ മരണം ബ്രിട്ടനിലെ മലയാളികൾക്കെല്ലാം ദുഃഖ ശനിയാഴ്ചയുടെ നൊമ്പരമായി. ഗോവക്കാരനാണെങ്കിലും കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ മിനിയെ വിവാഹം കഴിച്ചതു മുതൽ മലയാളിയായാണ് അമർ ജീവിച്ചത്. മലയാളികളെയും മലയാളത്തെയും സ്നേഹിച്ച അദ്ദേഹം എല്ലാ മലയാളി സദസുകളിലും സജീവ സാന്നിധ്യമായിരുന്നു.

ബ്രിസ്റ്റൾ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് പള്ളിയിലെ അംഗവും മതപഠന അധ്യാപകനുമായിരുന്നു അദ്ദേഹം. വെസ്റ്റൺ എൻഎച്ച്എസ് ആശുപത്രിയിലെ എൻഡോസ്കോപ്പി ടെക്നീഷനായിരുന്ന അമറിനും നഴ്സായ ഭാര്യ മിനിക്കും ഒരേ സമയമാണ് കോവിഡ് പിടിപെട്ടത്. രണ്ടുപേരും ഒരുമിച്ച് സ്വന്തം ആശുപത്രിയിൽ അഡ്മിറ്റായി. രണ്ടുദിവസം മുമ്പാണ് മിനി രോഗമുക്തയായി ആശുപത്രി വിട്ടത്. എന്നാൽ അമറിനെ കോവിഡ് കവർന്നെടുത്തു. രണ്ട് പെൺകുട്ടികളാണ് ഇവർക്ക്. ഒരാൾ മെഡിസിനും മറ്റൊരാൾ ഫിസിയോ തെറാപ്പിക്കും പഠിക്കുന്നു. അമറിന്റെ നിര്യാണത്തിൽ വെസ്റ്റൺ സൂപ്പർമേയർ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി.

917 പേരാണ് ഇന്നലെ മാത്രം ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9875 ആയി. 78991 പേർക്കാണ് ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചത്. ദിവസേന ഇരുപതിനായിരത്തോളം പേർക്കാണ് ബ്രിട്ടണിൽ ഇപ്പോൾ രോഗപരിശോധന നടത്തുന്നത്. അതിനാൽ തന്നെ രോഗികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.

എൻഎച്ച്എസ് ആശുപത്രികളിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ഇപ്പോഴും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന പരാതിയുമായി ഇന്നലെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. ഇതിനു പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർ മരണത്തിന് കീഴടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് ബിഎംഎയുടെ മുന്നറിയിപ്പ്. ബ്രിട്ടനിൽ ഇതിനോടകം മരിച്ച ഇരുപത് ആരോഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷവും എഷ്യൻ, ആഫ്രിക്കൻ വംശജരായയത് യാദൃശ്ചികമാണോ എന്നകാര്യം അന്വേഷിക്കണമെന്നും ബിഎംഎ ആവശ്യപ്പെട്ടു. ഇതുവരെ മരിച്ചവരിൽ ഒമ്പതു ഡോക്ടർമാരും നാല് നഴ്സുമാരും രണ്ട് മറ്റ് ആരോഗ്യ പ്രവർത്തകരും ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ്.

ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ സുഖം പ്രാപിച്ചുവരുന്നതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. ബോറിസ് ആശുപത്രിയിലെ മുറിയിൽ ചെറുതായി നടക്കാൻ തുടങ്ങിയതായും അവർ പറഞ്ഞു.

കോവിഡ് മൂലം മരിക്കുന്നവരെ അമേരിക്കയിലും ഇറ്റലിയിലും ചെയ്യുന്നതുപോലെ കൂട്ടമായി സംസ്കരിക്കുന്ന രീതി ബ്രിട്ടനിലില്ല. പുരോഹിതനും സഹായിയും അടക്കം പത്തുപേർക്കാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അവസരം. ആശുപത്രിയിൽനിനിനും ഫ്യൂണറൽ ഡയറക്ടേഴ്സ് വഴി സംസ്കരിക്കാൻ കൊണ്ടുവരുന്ന മൃതദേഹം നേരിൽ കാണാൻ ആർക്കും അനുമതിയുണ്ടാകില്ല. സാമൂഹിക അകലത്തിന്റെ വ്യവസ്ഥകൾ പാലിച്ച് അടുത്ത ബന്ധുക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാം. പരമ്പരാഗത രീതിയിൽ സംസ്കരിച്ചാൽ മരണസർട്ടിഫിക്കറ്റിനൊപ്പം മരിച്ചയാളുടെ വിരളടയാളം ബന്ധുക്കൾക്ക് ലഭിക്കും. മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ ചിതാഭസ്മം ബന്ധുക്കൾക്ക് നൽകും.

രാജ്യത്ത് കാലാവസ്ഥ മെച്ചപ്പെട്ടതോടെ സോഷ്യൽ ഡിസ്റ്റൻസിങ്ങിനുള്ള എല്ലാ നിർദേശങ്ങളും അവഗണിച്ച് ജനങ്ങൾ പൊതുനിരത്തിലും ഗാർഡനുകളിലും കൂട്ടംകൂടുന്നത് സർവസാധാരണമായിരിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

സഹായത്തിന് സൈന്യം

കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് സൈന്യത്തിന്റെ സഹായം തേടി നോർത്തേൺ അയർലൻഡ് ആരോഗ്യമന്ത്രി റോബിൻ സ്വാൻ. ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും തുടർന്നുള്ള കാര്യങ്ങൾക്കുള്ള സഹായത്തിനുമാണ് ആരോഗ്യമന്ത്രി സൈന്യത്തിന്റെ സഹായം തേടിയത്. എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നോർത്തേൺ അയർലൻഡില്‍ കോവിഡ് ബാധിച്ച് 15 പേർകൂടി മരിച്ചുവെന്ന് ആരോഗ്യ ഏജൻസി അറിയിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 107 ആയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here