ന്യൂദല്‍ഹി: ഭാര്യ ഭർത്താവിന്‍റെ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല അതുകൊണ്ട് തന്നെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി.ഗോരഖ്പുര്‍ സ്വദേശിയായ യുവാവിന്‍റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
സ്ത്രീധനപീഡനത്തെ തുടർന്ന് ഭാര്യ ഈ യുവാവിനെതിരെ പരാതിയുമായി കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 20000 രൂപ നൽകാൻ കോടതി ഉത്തരവിറക്കി. എന്നാൽ ഭാര്യയ്ക്കൊപ്പം ഒന്നിച്ചു കഴിയാൻ സന്നദ്ധനാണെന്നറിയിച്ചു ഇയാൾ വീണ്ടും കോടതിയെ സമീപിച്ചു.
ഹിന്ദു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒന്നിച്ചു ജീവിക്കാന്‍ തയ്യാറായാൽ ജീവനാംശം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയെങ്കിലും അലഹബാദ് ഹൈക്കോടതി ഇയാളുടെ ആവശ്യം തള്ളുകയായിരുന്നു.ഇതിന് പിന്നാലെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.