കൊച്ചി: വിദ്വേഷ പ്രസംഗം ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘമാണ് ഈരാറ്റുപേട്ടയിൽ എത്തിയത്.മെയ് എട്ടിന് എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞവുമായി ബന്ധപ്പെട്ട്അദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെയാണ് നിലവിലത്തെ കേസ്.
കേസിന് ആസ്പദമായ പ്രസംഗത്തിന്റെ പൂർണരൂപം കോടതി നിരീക്ഷിക്കും.ഐപിസി സെഷൻ 153 (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ, ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവ ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി. സി.ജോർജ് അറസ്റ്റിലായിരുന്നു. ചില വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. എന്നാൽ, എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൽ ജോർജ്ജ് ന്യൂനപക്ഷ സമുദായത്തിനെതിരെ മറ്റൊരു വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് റിപ്പോർട്ട്.
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിനാൽ ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു . ഇതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻകൂർ ജാമ്യം തള്ളിയത്..